വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കൽ എന്നത് മലയാളികൾക്കിടയിലും പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.
വിദേശ രീതികളുടെ കടന്ന് കയറ്റം എന്ന് പുച്ഛിച്ചു തള്ളുമെങ്കിലും വേരുകൾ തേടിപ്പോയാൽ കേരളക്കരയിൽ പണ്ടേ ഉണ്ടായിരുന്ന ഒരു രീതിയാണു ഇത് എന്ന് വേണമെങ്കിൽ പറയാം. ഒരു പുടവ കൊടുത്താൽ ഒരുമിച്ച് താമസം തുടങ്ങാം. പെണ്ണിനു അല്ലെങ്കിൽ ആണിനു മടുക്കുകയാണെങ്കിൽ ആ ബന്ധം അവിടെ അവസാനിയ്ക്കുന്നു. അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ ചരിത്രത്തിൽ. കാലചക്രം തിരിഞ്ഞു വരുമ്പോൾ അവയും തിരിച്ചുവരുന്നു എന്ന് മാത്രം.
കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യം പോലെയാണു വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കൽ എന്നത്. 'വിശ്വാസം... അതല്ലെ എല്ലാം...' അതിൽ ഒരു സുഖമുണ്ട്. പരസ്പര വിശ്വാസത്തേക്കാളുപരി മറ്റൊന്നുമില്ല ഒരു ബന്ധത്തിൽ. വിശ്വാസമുണ്ടായാൽ പിന്നെ അവിടെ ഭാവിയെക്കുറിച്ച് ആശങ്കകളില്ല. വിശ്വാസം മുറിയുന്ന ബിന്ദുവിൽ ആശങ്ക ഉടലെടുക്കുന്നു.
ഒരുമിച്ച് താമസിക്കുന്നതിനു ഏറ്റവും ആവശ്യം ധൈര്യം തന്നെയാണു. സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ തലയുയർത്തിന്നു നേരിടാനുള്ള ചങ്കൂറ്റം. ഒരുമിച്ച് താമസിക്കുന്ന പുരുഷനും സ്ത്രീയ്ക്കും ഒരുപോലെയുണ്ടാവേണ്ട ഒന്നാണത്. അതിനോടൊപ്പം തന്നെ സ്വന്തം തീരുമാനം വീട്ടുകാരെ അറിയിക്കുവാനും വേണം അതേ തന്റേടം. പക്ഷെ, മിക്കവാറും ആളുകൾ അതിനു തയ്യാറാകുന്നില്ല എന്നതാണു സത്യം. ഒരു പക്ഷെ ആരിലെങ്കിലും ഒരാളുടെ വീട്ടുകാരുടെ പിന്തുണയുണ്ടായേക്കാം. പക്ഷെ, പലരും വീട്ടുകാരിൽ നിന്നും മറച്ചു വെച്ചുകൊണ്ടാണു അത്തരമൊരു സാഹസത്തിനു അഥവാ ജീവിതത്തിനു തുനിയുന്നത്.
എന്തുകൊണ്ടാണു അങ്ങിനെ ചെയ്യേണ്ടി വരുന്നത്? അഥവാ പരീക്ഷണം ഒരു പരാജയമാണെങ്കിൽ ഇരു ചെവിയറിയാതെ വീട്ടുകാരുടെ നല്ല കുട്ടിയായി, അവർ ചൂണ്ടിക്കാണിക്കുന്ന ആളെ സമൂഹത്തിന്റെ പിന്തുണയോടെ ആർഭാടകരമായ, സാംസ്ക്കാരികപൈതൃകങ്ങൾ അനുവദിയ്ക്കുന്ന വിവാഹം എന്ന ചടങ്ങോടെ ജീവിതത്തിൽ ഒപ്പം കൂട്ടാം എന്ന രഹസ്യ അജണ്ടയാണോ അത്?
ഇന്ത്യയിലെ ലിവിംഗ് ടുഗതറിൽ മിക്കവയ്ക്കും അത്തരമൊരു സമാന അജണ്ടയുണ്ട്. അവയിൽ പെടാത്ത ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ട്. സമൂഹത്തിന്റെയും സ്വന്തം ബന്ധുജനങ്ങളുടെയും മുന്നിൽ 'ഞങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ താൽപര്യപ്പെടുന്നു' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ജീവിതം ആരംഭിച്ചവർ. അവരിൽ വിജയഗാഥകൾ ധാരാളം.
വർഷങ്ങൾക്ക് മുൻപേ അത്തരമൊരു സാഹസത്തിനു ധൈര്യം കാണിച്ച ദമ്പതികളെ (ദമ്പതികൾ എന്ന് പറയാമൊ?) ജീവിത സഹയാത്രികരെ എനിയ്ക്കറിയാം. അവർ ഇന്നും വളരെ നല്ല ജീവിതം നയിയ്ക്കുന്നു മക്കളോടൊപ്പം. അത് ഒരു നല്ല അറിവാണു. മറ്റുള്ളവർക്ക് പ്രചോദനം നൽകുവാൻ അത്തരം ജീവിതങ്ങൾക്ക് സാധിയ്ക്കും എന്നാണു വിശ്വാസം.
പരസ്പര സ്നേഹമില്ലാതെ ഒരേ കൂരയ്ക്ക് കീഴിൽ സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രം വിവാഹം എന്ന കെട്ടുപാടിന്റെ പേരിൽ ജീവിതം മൊത്തത്തിൽ അസ്വാരസ്യത്തോടെ കഴിച്ചുകൂട്ടുന്നതിനേക്കാളും എത്രയോ നല്ലതാണു ഇനി പൊരുത്തപ്പെടാനാവില്ല എന്ന് തിരിച്ചറിഞ്ഞാൽ വിട പറഞ്ഞ് പോകുവാൻ സാധിയ്ക്കുന്ന ജീവിതം.
വിവാഹമോചനം, കുടുംബകോടതി ഇത്യാദികളുടെ നൂലാമാലകളില്ലാതെ വേർപിരിയുന്നതും അവയുടെയൊന്നും കടന്നുകയറ്റമില്ലാതെ പരസ്പര വിശ്വാസത്തോടെ ജീവിതാവസാനം വരെ ജീവിയ്ക്കുവാൻ സാധിയ്ക്കുന്നതും വളരെ നല്ലത് തന്നെ.
വിവാഹം എന്ന കെട്ടുപാടുകളില്ലാതെ ഒരുമിച്ച് ജീവിക്കുന്ന എല്ലാ ജീവിതപങ്കാളികൾക്കും ഭാവുകങ്ങൾ....